Saturday, April 21, 2012

വര : പൂര്‍ണ്ണം...അപൂര്‍ണ്ണം!!



"I will arise and go now, for always night and day
I hear lake water lapping with low sounds by the shore;
While I stand on the roadway, or on the pavements grey, 
I hear it in the deep heart's core."
W. B. Yeats

Sunday, February 12, 2012

വരി : "മഴയില്‍ നനഞ്ഞ് സെപ്റ്റംബര്‍......, മരതകപ്പട്ടണിഞ്ഞ് മഹാബലേശ്വര്‍ - 2"

ഭാഗം 1  ഇവിടെ വായിക്കാം
                            
                            വെന്നാ തടാകമാണ് മഹാബലെശ്വറിന്‍റെ കവാടം. തടാകത്തിന്‍റെ മുകളില്‍ തുള്ളിത്തെറിക്കുന്ന മഴ. മഴ പോകാന്‍ കാത്തുനില്‍ക്കുന്ന കോടമഞ്ഞ് ഭൂമിയിലേക്കിറങ്ങി സര്‍വതിനെയും പുണരുമ്പോഴേക്കും വീണ്ടും മഴ!! മഴയും കോടമഞ്ഞും കൂടിയുള്ള ഈ കണ്ണുപൊത്തിക്കളി വെന്നാ തടാകത്തിന്‍റെ മുകളില്‍ അപൂര്‍വ്വസുന്ദരമായ കാഴ്ച ഒരുക്കി. വെന്നാ തടാകം കോടമഞ്ഞില്‍ മറയുന്നത് കണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


                                 കോടമഞ്ഞില്‍ കൂടി മഹാബലേശ്വരിലേക്ക് 

മഹാബലേശ്വര്‍ മാര്‍ക്കറ്റിലൂടെ നടക്കാം
                                 സന്ധ്യയായപ്പോഴേക്കും ഞങ്ങളുടെ ബസ്സ്‌ മഹാബലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തി. മഹാബലേശ്വറിലെ ജനവാസകേന്ദ്രങ്ങള്‍ ഈ മാര്‍ക്കറ്റിന് ചുറ്റുമായിട്ടാണ് നിലകൊള്ളുന്നത്. ഇവിടുത്തെ, നല്ലൊരു ശതമാനം കടകളും strawberry കൊണ്ടുള്ള  ജാമുകളും ജ്യുസുകളും മറ്റും വില്‍ക്കുന്നവയാണ്. പിന്നെയുള്ളവ, കമ്പിളി ഉടുപ്പുകളും തൊപ്പിയും മറ്റും വില്‍ക്കുന്നവയും. മാര്‍ക്കറ്റിന് അത്ര അകലയല്ലാത്ത ഒരു ഹോട്ടലില്‍ check-in ചെയ്ത ശേഷം, എല്ലാവരും കൂടി നടക്കാന്‍ ഇറങ്ങി. പകല്‍ സമയങ്ങളില്‍ പല ടൂറിസ്റ്റ്   സ്പോട്ടുകളില്‍ ആയിരിക്കുന്ന സഞ്ചാരികള്‍ സന്ധ്യയ്ക്ക് ശേഷം എത്തുന്നതിനാല്‍ ഈ സമയത്താണ്   ]മാര്‍ക്കറ്റ് സജീവമാകുന്നത്. കെട്ടിടങ്ങളെ വേര്‍തിരിക്കുന്ന ഇടനാഴികളിലൂടെയും, ചെറുപാതകളിലൂടെയുമുള്ള നടത്തം രസകരമായിരുന്നു. കാരണം, എല്ലാ വഴികളും എത്തി ചേരുന്നത് മാര്‍ക്കറ്റില്‍ തന്നെ!! രാത്രിയില്‍ ഏതാണ്ട് പതിനൊന്നര മണിയായപ്പോഴാണ് ഭക്ഷണം കഴിച്ച് ഞങ്ങള്‍ തിരികെ ഹോട്ടലില്‍ ചെല്ലുന്നത്.

രണ്ടാം ദിവസം - പ്രഭാതം
                 മാനത്ത് നിന്ന് മേഘങ്ങലെല്ലാം താഴത്തിങ്ങിയത് പോലെ മൂടല്‍ മഞ്ഞ്!! വിജനമായ മാര്‍ക്കറ്റിലൂടെ മൂടി പുതച്ച് കുറേ നേരം നടന്ന്, ഇടയ്ക്കു കണ്ട ഒരു 'ടപ്പരിയില്‍' നിന്ന് ചായയും കുടിച്ചു ഞാന്‍ ഉന്മേഷഭരിതനായി  തിരികെ റൂമില്‍ എത്തുമ്പോഴേക്കും മറ്റുള്ളവര്‍ ഉണര്‍ന്ന് തയ്യാറായി തുടങ്ങിയിരുന്നു. മഹാബലേശ്വര്‍  എന്ന പേരിന് കാരണഭൂതമായ മഹേശ്വരക്ഷേത്രം, അതിനോട് ചേര്‍ന്നുള്ള കൃഷ്ണാ നദിയുടെ ഉത്ഭവസ്ഥാനം. ഒരു ദിവസവും, യാത്രയും തുടങ്ങാന്‍ ഇത്ര അനുയോജ്യമായ മറ്റേതു സ്ഥലമാണ് ഉണ്ടാവുക!!

മഹാബലേശ്വര്‍ ക്ഷേത്രവും കൃഷ്ണയുടെ ജനനവും
                 കാട്ടിലൂടെ ഒരു യാത്ര, തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍, വള്ളിപടര്‍പ്പുകള്‍, ഇടയ്ക്കിടയ്ക്ക് പാത  മുറിച്ചു കടന്നു പോകുന്ന കുഞ്ഞരുവികള്‍. കൂട്ടിന് വീണ്ടും മഴയെത്തി. ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ കൈകളിലെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന അനുഭവം. കഴിഞ്ഞു പോയ  ആയിരത്തിലേറെ വര്‍ഷങ്ങളില്‍ എത്രയോ മഹാരഥന്മാര്‍ ഭഗവല്‍ ദര്‍ശനത്തിനായി ഈ പടവുകള്‍ കയറിയിട്ടുണ്ടാകണം! ശിവാജിയേയും, സംഭാജിയെയും പോലെയുള്ള എത്രയെത്ര മറാഠാ വീരന്‍മാര്‍!!!!!!
                പഴമയുടെ സൗന്ദര്യം വരച്ചിടുന്ന ക്ഷേത്രവും, മതില്‍ക്കെട്ടും, ഗോപുരവും ഏറെ ചാരുതയാര്‍ന്നതായിരുന്നു. ക്ഷേത്രത്തില്‍ കയറുവാന്‍ ആളുകളുടെ ഒരു നീണ്ട നിര. ഞങ്ങളും അതിനൊപ്പം ചേര്‍ന്നു ദേവചൈതന്യം പ്രകാശം പരത്തി നില്‍ക്കുന്ന സ്വയംഭൂവായ ശിവലിംഗം. അപാരമായ വീതി. നമ്മുടെ ക്ഷേത്രങ്ങളിലെ പോലെ ശ്രീകോവില്‍ എന്ന സങ്കല്പം ഇല്ലാത്തത് കൊണ്ട് ശിവലിംഗത്തിന് വളരെ അടുത്തായി നിന്ന് ഒരു നിമിഷം കണ്ണടച്ചു. ആത്മനിര്‍വൃതിയുടെ, ശാന്തതയുടെ ഒരതുല്യ നിമിഷം.
              ക്ഷേത്രത്തിന് പുറത്തിങ്ങുമ്പോഴെക്ക് മഴ ശമിച്ചിരുന്നു. ഇവിടെ നിന്ന് പത്തു ചുവട് അകലെയാണ് ശിവഗംഗ ക്ഷേത്രം. ഇവിടെയാണ്‌ കൃഷ്ണാ നദിയുടെ ഉത്ഭവം. കൃഷ്ണ മാത്രമല്ല, വെന്നയും, കൊയ്നയും, സാവിത്രിയും, ഗായത്രിയും ഭൂമീദേവിയുടെ ഞരമ്പുകളായി ഒഴുകി തുടങ്ങുന്നത് ഇവിടെ നിന്നാണ്. സാവിത്രിയുടെ ശാപത്താല്‍ കൃഷ്ണാനദിയായി ഒഴുകുന്നത്‌ സാക്ഷാല്‍ മഹാവിഷ്ണുവാണെന്നാണ് ഐതീഹ്യം. ഒപ്പം വെന്നയായും കൊയ്നയായും ഒഴുകുന്നത്‌ പരമശിവനും, ബ്രഹ്മാവും ആണത്രേ. അഞ്ച് നദികളും ഭൂമിക്കുള്ളില്‍ നിന്ന് ചെറിയ ചാലുകളായി ഒഴുകി  വന്ന് ഒരുമിച്ചു ചേര്‍ന്ന് കരിങ്കല്ലില്‍ തീര്‍ത്ത ഒരു ഗോവിന്‍റെ വായിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നു. നദികളുടെ ഉത്ഭവസ്ഥാനമായ ഈ പുണ്യപ്രദേശത്തെ സംരക്ഷിക്കുവാന്‍ 'സിംഗന്‍' എന്ന മഹാരാജാവ് 1200-കളിലാണ് ഈ കൗതുകം പണികഴിപ്പിച്ചിട്ടുള്ളതെന്ന് ചരിത്രം പറയുന്നു. (800 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘവീക്ഷണം ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നത് കൊണ്ട് മുല്ലപ്പെരിയാറും, മഴ പെയ്തു കഴിഞ്ഞാലുള്ള തിരുവനന്തപുരവും ഒക്കെ നമ്മളെ ഭീതിപ്പെടുത്തുന്നു.)
                ഒരു നദിയുടെ, അല്ല അഞ്ചു നദികളുടെ ഉത്ഭവം കാണുകയും, ഗോമുഖത്ത് നിന്ന് നദികളെ കൈകളിലെടുത്ത് ശിരസ്സിലേക്ക് തുള്ളികളായി ഇറ്റിക്കുകയും ചെയ്തപ്പോഴുണ്ടായ അനുഭൂതി അവാച്യമാണ്. അത്, കണ്ട് തന്നെ അറിയണം, തൊട്ട് തന്നെ അറിയണം! 
[ ഈ അനുഭവം എല്ലാവരും നേരിട്ടറിയണം എന്നുള്ളത് കൊണ്ടായിരിക്കണം ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുണ്ടായിരുന്നില്ല !! ] 


നീഡില്‍ ഹോള്‍ പോയിന്‍റ്  അഥവാ ആനത്തല
                    ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുള്ള യാത്ര പാതി പിന്നിട്ട് ഞങ്ങള്‍ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. നീഡില്‍ ഹോള്‍ പോയിന്‍റ് ആണ് ലക്‌ഷ്യം. ഇവിടെ നിന്നാല്‍ താഴെ കൃഷ്ണാ നദി കാണാം; കൃഷ്ണാ നദി ചക്രവാളത്തിലെക്കൊഴുകി മേഘങ്ങള്‍ക്കൊപ്പം ചേരുന്നത് കാണാം!!



നീഡില്‍ ഹോള്‍ പോയിന്‍റില്‍

പമ്പ്‌ ഹൗസ് ആണെന്ന് തോന്നുന്നു

 കൃഷ്ണാ നദി ഒഴുകുന്നത്‌ പച്ച  പുതച്ച സഹ്യാദ്രിയുടെ താഴ്വാരത്താണ്. ഞങ്ങള്‍ നില്‍ക്കുന്ന പ്രദേശം കുതിരലാടം പോലെ വളഞ്ഞാണ് നില്‍ക്കുന്നത്. ഇതിന്‍റെ ഒരു വശത്ത് ഒരു ചെറിയ അരുവി താഴേക്ക് പതിക്കുന്നു. അരുവിയുടെ ചന്തം ഒന്നടുത്തു കാണാന്‍  തീരുമാനിച്ച് അങ്ങോട്ടെക്ക് ചെന്നു. അരുവി ഒഴുക്കുന്ന വശത്ത് നിന്നാല്‍ എതിര്‍ വശത്ത്, മലയില്‍ ഒരു ദ്വാരം കാണാം. ഇതിനാലാവണം നീഡില്‍ ഹോള്‍ എന്ന പേര് വന്നത്. പക്ഷെ എനിക്കത് ഒരു 'ആനത്തല'യായിട്ടാണ് തോന്നിയത് !!


ഒരു വശത്ത് അരുവി



 നീഡില്‍ ഹോള്‍ പോയിന്‍റ് ഒരു ചെറിയ കിഷ്ക്കിന്ധയാണ്. അത്രയ്ക്കുണ്ട് വാനരന്മാരുടെ ബാഹുല്യം. ഇവിടെ നിന്ന് തിരിക്കുമ്പോള്‍ ഉച്ചയായിരുന്നു. ഭക്ഷണം കഴിച്ച് ഞങ്ങള്‍ വെന്നാ തടാകം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. മഹാബലേശ്വറില്‍  നിന്ന് ഞങ്ങള്‍ മടങ്ങി തുടങ്ങിയെന്ന് പറയാം.
                                       







                                  അരുവിയുടെ മുകളില്‍ നിന്ന് പകര്‍ത്തിയത്  

സുന്ദരിയായ വെന്നാ തടാകം
                   കഴിഞ്ഞ ദിവസം സന്ധ്യ സമയത്ത് കോടമഞ്ഞില്‍ മറഞ്ഞു നിന്ന വെന്നാ തടാകം ഇത്ര സുന്ദരിയാണെന്ന് കരുതിയിരുന്നതേ ഇല്ല. വിശാലമായ നീലത്തടാകവും, തടാകക്കരയിലെ വൃക്ഷങ്ങളും ചേര്‍ന്ന് അവര്‍ണ്ണനീയമായ   കാഴ്ച്ച ഒരുക്കി നില്‍ക്കുകയാണ്. 





തടാകത്തില്‍ ബോട്ടിംഗ് സൗകര്യം ഉണ്ട്. രണ്ടു ബോട്ടുകളിലായി ഞങ്ങള്‍ തടാകത്തിന് ഒരു വലത്ത് വച്ചു. അങ്ങേ കരയോടടുത്തപ്പോള്‍ അവിടെ ഒരു ഹനുമാന്‍ ക്ഷേത്രം.




             വെന്നാ തടാകത്തിന്‍റെ കരയില്‍ 'ചേതക്കും', 'ഭഗത്തും','മോഗ്ലി'യും അങ്ങനെ വെളുപ്പും കറുപ്പുമൊക്കെയായി ഭംഗിയുള്ള കരുത്തന്മാരായ കുറേ കുതിരകള്‍. ഒറ്റയ്ക്കും തെറ്റയ്ക്കും കുതിരസവാരിക്കായി ഒരുക്കി നിര്‍ത്തിയിരിക്കുന്നവ. ക്യാരറ്റും, ചോളവും, കപ്പലണ്ടിയും അങ്ങനെ വഴിയോര വില്‍പ്പനക്കാര്‍ വേറെയും. വെന്നാ തടാകം തികച്ചും refreshing ആയിരുന്നു. മഹാബലേശ്വര്‍ യാത്രയെ അതൊരു വ്യത്യസ്ത തലത്തിലേക്ക് എത്തിച്ചുവെന്ന് പറയാതെ വയ്യ.


തടാകക്കരയില്‍

തടാകക്കരയില്‍ 'ബൂട്ടാ' വില്‍പ്പനക്കാരന്‍


സ്ട്രോബറി....മ്....
                      മലയിറങ്ങി ഞങ്ങള്‍ തിരികെ പഞ്ച്ഗനിയിലെത്തി. 'മാപ്രോ' എന്ന ഭക്ഷ്യസംസ്കരണ  കമ്പനിയുടെ ഒരു 'outlet' ന്‍റെ മുന്നിലെത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി ഓരം ചേര്‍ത്തു. സ്ട്രോബറിയുടെ ഒരു പടുകൂറ്റന്‍ മോഡല്‍ ആണ് നമ്മെ അവിടെ വരവേല്‍ക്കുന്നത്. പിന്നെ നിരനിരയായി പല തട്ടുകളില്‍ അടുക്കി വെച്ചിരിക്കുന്ന ജാമും, സ്ക്വാഷും, ജ്യുസും.....അതില്‍ തൊണ്ണൂറു ശതമാനവും സ്ട്രോബറിയില്‍ നിന്നുള്ളവ, ഒറിജിനല്‍!!!  രണ്ടു കുപ്പി ജാം ഞാനും വാങ്ങി.  
                            




Restaurant


                                       ഈ 'outlet' നോട് ചേര്‍ന്ന് ഒരു റെസ്റ്റോറന്റ്റും ഉണ്ട്. അവിടുത്തെ സ്പെഷ്യല്‍ വിഭവമായിരുന്നു 'ചോക്ലേറ്റ് ബ്രൌണി'. ഉരുക്കിയൊഴിച്ച    ചോക്ലേറ്റിന്  മുകളില്‍ കിടിലന്‍ വാനില  ഐസ്ക്രീം!! പഞ്ച്ഗനിയിലെ സുഗമുള്ള തണുപ്പില്‍ കഴിക്കാന്‍ ഇതിലും സ്വാദിഷ്ടമായൊന്നില്ല എന്നെനിക്ക്   തോന്നി.

Chocolate Browny - ഫോട്ടോ സ്വല്‍പ്പം 'blur' ആയി

Go-Kart പീ...പീ..
                   നേരം അഞ്ചു മണിയോടടുത്തു. ഇപ്പൊ തിരിച്ചില്ലെങ്കില്‍  ചുരം ഇറങ്ങാന്‍ പ്രയാസമാകുമെന്ന് ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു.
 മടക്കയാത്ര ആരംഭിച്ച് കുറച്ചു മുന്നേക്ക് ചെല്ലുമ്പോള്‍ ഒരു Go-Kart 'പാര്‍ക്ക്' കണ്ട് ഞങ്ങള്‍ വണ്ടി 'സഡന്‍ ബ്രേക്ക്‌' ഇടീച്ചു.സംഭവം കളിയാണെങ്കിലും ഇതുകൊണ്ട് എന്തെങ്കിലും അപകടം പറ്റിയാല്‍ ആ പാര്‍ക്കുകാര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു കൊടുക്കണം. 



Go-Kart'

                  മഹാബലേശ്വര്‍ വിട്ടു പോരുന്ന ദുഃഖം അവിടെ ചിലവഴിച്ച അര മണിക്കൂറില്‍ തീര്‍ത്ത് ഞങ്ങള്‍ തിരികെ ബസ്സില്‍ കയറി. ബസ്സ്‌ മെല്ലെ ചുരമിങ്ങാന്‍ തുടങ്ങി. മഴമേഘങ്ങള്‍  വീണ്ടും മഹാബലേശ്വര്‍ ലക്ഷ്യമാക്കി നീങ്ങുന്നു. തണുത്ത കാറ്റ് ബസ്സിനുള്ളിലൂടെ കടന്നു പോയി...മനസ്സ് പറഞ്ഞു, "ഇനിയൊരു സീസണില്‍ ഞാന്‍ തിരികെ വരാം, അന്ന് നീ എനിക്കായി സ്ട്രോബറികള്‍ പാകമാക്കി നിര്‍ത്തണം"






                                                     ****************************************

LinkWithin

Related Posts with Thumbnails